National
ഉദയനഗര്‍ (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ 31-ാം ചരമവാര്‍ഷിക അനുസ്മരണം ഉദയനഗറിലെ വാഴ്ത്തപ്പെട്ട റാണി മരിയ പള്ളിയില്‍ നടന്നു.
ജാബുവ ബിഷപ് ഡോ. പീറ്റര്‍ ഖരാഡിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
ആര്‍ച്ച്ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ജാബുവ എന്നിവിടങ്ങളിലെ ബിഷപ്പുമാര്‍, 50 വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി.
വടക്കേ ഇന്ത്യയിലുടനീളമുള്ള നിരവധി കന്യാസ്ത്രീകളും തീര്‍ഥാടകരും സന്നിഹിതരായിരുന്നു.
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിറ്റി സന്ദേശം നല്കി. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയെക്കുറിച്ച് സിസ്റ്റര്‍ ജെസി തോമസ് കാറാച്ചിറ എഴുതിയ ‘ദ സോഷ്യൽ വിറ്റ്നസ് ഓഫ് എ മാർട്ടയർ; ദ കളക്ടഡ് റൈറ്റിംഗ് ഓഫ് ബ്ലസ്ഡ് റാണി മരിയ’ എന്ന പുസ്തകത്തിന്റെ അവതരണവും പ്രകാശനവും ബിഷപ് ഡോ. തോമസ് മാത്യു നിര്‍വഹിച്ചു.
Kerala
കോട്ടയം: കോട്ടയം അതിരൂപതയുടെ ദ്വിതീയ മെത്രാനും തിരുഹൃദയദാസ സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ ദിവംഗതനായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. മാർ ചൂളപ്പറമ്പിലിന്റെ ദീര്‍ഘവീക്ഷണവും അദ്ദേഹം നടപ്പിലാക്കിയ കര്‍മപരിപാടികളുമാണ് കോട്ടയം രൂപതയുടെയും ക്നാനായ സമുദായത്തിന്റെയും വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്.
പുനരൈക്യ പ്രസ്ഥാനത്തിലൂടെ ക്നാനായ യാക്കോബായ സഭയില്‍നിന്ന് അനേകരെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയത് മാർ ചൂളപ്പറമ്പിലാണ്. അതുവഴി കോട്ടയം അതിരൂപതയില്‍ സീറോ മലങ്കര റീത്ത് അനുവദിച്ചുകിട്ടി. പുനരൈക്യപ്പെട്ടവര്ക്ക് തങ്ങളുടെ ആരാധനാക്രമം നിലനിര്‍ത്താനും അത് പാലിക്കാനും സാധിക്കുന്നു.
ക്നാനായര്‍ക്ക് മലബാറിലേക്ക് കുടിയേറ്റത്തിനു നേതൃത്വം നല്‍കിയത് മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലാണ്. രാജപുരം, മടമ്പം, റാണിപുരം എന്നിവിടങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ പിതാവ് അവസരമൊരുക്കി.
ക്നാനായ പുരുഷന്മാരില് സന്യാസജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്യാസ ഭവനം ഉണ്ടാകണമെന്ന മാര്‍ മാത്യു മാക്കിലിന്റെ സ്വപ്നം സാക്ഷാത്കരിച്ചത് മാർ ചൂളപ്പറമ്പിലിലൂടെയാണ്. ചെങ്ങളം കാട്ടുക്കുന്ന് കേന്ദ്രമാക്കി 1921ല്‍ സന്യാസ ഭവനത്തിന് തുടക്കം കുറിച്ച് ഏഴു പേര് അംഗങ്ങളായി ചേര്‍ന്നു. 1930 ജനുവരിയില്‍ തിരുഹൃദയദാസ സമൂഹത്തിന്റെ ഔദ്യോഗിക ഭവനം സ്ഥാപിച്ചു.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനും മലബാര്‍ കുടിയേറ്റത്തിനും പിതാവിന് ശക്തമായ പിന്തുണ നല്‍കിയത് തിരുഹൃദയദാസ സമൂഹത്തിലെ അംഗങ്ങളാണ്. മലബാര്‍ കുടിയേറ്റത്തില്‍ ജനങ്ങളോടൊപ്പം ജീവിച്ച് ഒപ്പം നിന്ന വൈദികര്‍ തിരുഹൃദയ ദാസന്മാരായിരുന്നു. തിരുഹൃദയക്കുന്ന് ആശ്രമത്തില്‍ ഇന്ന് 103 വൈദികരും മുപ്പതിലേറെ വൈദിക വിദ്യാര്‍ഥികളും ഉണ്ട്. ഈ സമൂഹം കേരളത്തില്‍ മാത്രമല്ല വടക്കേ ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളും സേവനമനുഷ്ഠിക്കുന്നു.
പിതാവിന്റെ സ്വര്‍ഗപ്രാപ്തിയുടെ 75-ാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീളുന്ന കര്‍മപരിപാടികളാണ് നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി മലബാര്‍ കുടിയേറ്റത്തിന് വഹിച്ച പങ്ക് അനുസ്മരിച്ച് കള്ളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ രാജപുരം ഫൊറോനയിലെ ഇടവക പ്രതിനിധികളെ ഉള്‍പ്പെടുത്തി 2025 നവംബര്‍ ഒന്നിന് അനുസ്മരണം നടത്തി. 2026 ജനുവരി എട്ടിന് പിതാവിന്റെ ചരമദിനത്തില്‍ അദ്ദേഹം പുനരൈക്യപ്രസ്ഥാനത്തിനു നല്കിയ സംഭാവനകളെ അനുസ്മരിച്ചു.
2025 ഒക്ടോബര്‍ 23ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ Dilexit Nos എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി തിരുഹൃദയദാസ സമൂഹം സംഘടിപ്പിച്ച സിമ്പോസിയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കി.
നാളെ തിരുഹൃദയക്കുന്നില്‍ നടക്കുന്ന 75-ാം ചരമ വാര്‍ഷിക സമാപനത്തില്‍ രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തും.
11.30ന് സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെന്റ് ജോസഫ്സ് സന്യാസിനി സമൂഹം മദർ ജനറാൾ സിസ്റ്റർ അനിത എന്നിവർ പ്രസംഗിക്കും.
NRI
ന്യൂയോർക്ക്: അമേരിക്കയിൽ സീറോമലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയ റവ.ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം ശനിയാഴ്ച ബ്രോങ്ക്സ് സൈന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ ആചരിക്കും.
രാവിലെ 10ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയിൽ ഷിക്കാഗോ സീറോമലബാർ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമികനാക്കും. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ സഹകാർമികത്വം വഹിക്കും.
ദിവ്യബലിക്കും ഒപ്പീസിനും ശേഷം, പാരിഷ് ഹാളിൽ അനുസ്മരണ യോഗവും നടക്കും. യോഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, വിവിധ വൈദികർ, ആല്മമായ പ്രതിനിധികൾ, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഇടവക സ്ഥാപിക്കുകയും 18 വർഷത്തിലധികം അതേ ദേവാലയത്തിൽ തന്നെ വികാരിയായി ശുശ്രുഷ ചെയ്തുകയും ചെയ്ത ഫാ. ജോസ് കണ്ടത്തിക്കുടി 2024 ഡിസംബർ 21ന് ന്യൂയോർക്കിൽ വച്ചാണ് അന്തരിച്ചത്.
എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും അന്നേദിവസം ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും.
National
ന്യൂഡൽഹി: ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്കറിന്റെ 69-ാം ചരമവാർഷികദിനത്തിൽ (മഹാപരിനിർവാണ്‍ ദിവസ്) അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ലോക്സഭാ സ്പീക്കർ ഓം ബിർല തുടങ്ങിയവർ പാർലമെന്റ് സമുച്ചയത്തിലെ പ്രേരണാസ്ഥലിലുള്ള അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
അംബേദ്കറിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും നീതിയോടും സമത്വത്തോടും ഭരണഘടനാവാദത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും നമ്മുടെ രാഷ്ട്രത്തിനു മാർഗമായി തുടരുന്നുവെന്ന് അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
“സമത്വം, നീതി, മാനുഷിക മഹത്വം എന്നിവയിലുള്ള അംബേദ്കറിന്റെ കാലാതീതമായ പൈതൃകം ഭരണഘടന സംരക്ഷിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ ഉൾക്കൊള്ളുന്നതും അനുകന്പയുള്ളതുമായ ഇന്ത്യയ്ക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തിനു പ്രചോദനം നൽകുകയും ചെയ്യുന്ന”ുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ജീവിതത്തിലുടനീളം ബാബാസാഹെബ് വ്യക്തിസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ടുവെന്നും രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനമായ ഭരണഘടനയും അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങളും എപ്പോഴത്തേയുംകാൾ അധികമായി ഇന്ന് സംരക്ഷിക്കാനും പ്രതിരോധിക്കാനും നമ്മൾ ആഹ്വാനം ചെയ്യപ്പെടുന്നുവെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.